തൃശൂർ:ലഹരി വിൽപ്പന തടയാനെത്തിയ മതിലകം സ്റ്റേഷനിലെ എസ്‌ഐയ്ക്കു സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ പരിക്ക്.കഴിഞ്ഞ ദിവസം രാത്രിയാണ് എസ്‌ഐ അടക്കമുള്ള പൊലീസ് സംഘത്തെ മൂന്നു പേർ ആക്രമിച്ചത്.ആക്രമണത്തിൽ എസ്‌ഐ മിഥുൻ മാത്യൂവിന് മുഖത്ത് പരിക്കേറ്റു.

പ്രദേശത്ത് ലഹരി ഇടപാട് നടക്കുന്നതായി വിവരം കിട്ടിയ പൊലീസ് സംഘം അവിടേക്ക് പോകുന്നതിനിടെയാണ് സംഭവം.ശ്രീനാരായണപുരം പതിയാശേരി വഴിയരികിൽ സംശയകരമായി കണ്ട മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തു.ഇതോടെ പ്രകോപിതരായ സംഘം പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതകർക്കുകയുമായിരുന്നു.ആക്രമണത്തിൽ പൊലീസ് ജീപ്പിന്റെ ചില്ലുകളും തകർന്നു.

ആക്രമണം നടത്തിയ എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്, അഖിൽ എന്നിവരെ മറ്റു പൊലീസുകാർ ചേർന്ന് കീഴ്പ്പെടുത്തി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.എസ്ഐയെ ആക്രമിക്കുന്നതു കണ്ട പൊലീസുകാർ ബലപ്രയോഗത്തിലൂടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.