തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്ടീയപ്രേരിതമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ്. ശിവകുമാർ. തന്നെ കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാറു വർഷം മുമ്പ് താൻ ഉദ്ഘാടനം ചെയ്ത സൊസൈറ്റിയാണ്, അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ആരൊക്കെയാണ് നിക്ഷേപകർ എന്നറിയില്ലെന്നും ശിവകുമാർ പറഞ്ഞു. പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്ന നടപടി വിചിത്രമാണെന്നും പൊലീസ് മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും വി എസ്. ശിവകുമാർ പറഞ്ഞു. അന്വേഷണം സ്വാഗതം ചെയ്യുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘത്തിൽ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന ശാന്തിവിള സ്വദേശി മധുസൂദനന്റെ പരാതിയിലാണ് കരമന പൊലീസ് കേസെടുത്തത്. വി എസ്. ശിവകുമാർ മൂന്നാംപ്രതിയായ കേസിൽ സംഘം പ്രസിഡന്റ് രാജേന്ദ്രനും സെക്രട്ടറി നീലകണ്ഠനുമാണ് ഒന്നും രണ്ടും പ്രതികൾ.