ഗൂഢല്ലൂർ: തോട്ടത്തിൽ നിന്നും കാപ്പി പറിക്കുന്നതിനിടെ കടിയേറ്റപ്പോൾ നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) എന്ന തൊഴിലാളി ആദ്യമൊന്നു പതറിപ്പോയി. പിന്നെ കടിച്ച പാമ്പിനെ വിട്ടില്ല. പിടിച്ചു ചാക്കിലാക്കി ആശുപത്രി വരെ ഒപ്പം കൂട്ടി ഡോക്ടറിന് മുമ്പിൽ എത്തിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സഹ തൊഴിലാളികൾക്കൊപ്പം കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്നിടത്തായി കടിച്ചത്.

കടിച്ച പാമ്പിനെ ഉടനെ തന്നെ കണ്ണയ്യൻ പിടികൂടിയതോടെ പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പ് ഏതെന്ന് ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർ പറഞ്ഞു.

പാമ്പിനെ പിന്നീട് ആശുപത്രിക്ക് സമീപമുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. ഗൂഡല്ലൂർ ആശുപതിയിലെ അടിയന്തിര ചികിത്സക്ക് ശേഷം കണ്ണയ്യനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ കണ്ണയ്യൻ ഇവിടെ ചികിത്സയിൽ ആണെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.