കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകന്‍ അമ്മായിഅമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു സംഭവത്തില്‍ രണ്ട് പേരും മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം. സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ത്യാളം പരവന്‍പറമ്പില്‍ സോമന്റെ ഭാര്യ നിര്‍മലയെ (58) ആണ് മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് (42) തീകൊളുത്തിയത്.

കുടുംബവഴക്കാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ നിഗമനം. മനോജിനെതിരേ വീട്ടുകാര്‍ മുന്‍പും പോലീസില്‍ പരാതി നല്‍കിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തര്‍ക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ മനോജ് പെട്രാളുമായി എത്തി നിര്‍മ്മലയെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മുഴുവര്‍ പെട്രാള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് തന്നെ മനോജിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. ഓടി കൂടി നാട്ടുകാരാണ് തീയണിച്ച് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.

നാട്ടുകാര്‍ പാലാ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും അറിയിച്ചത്. അഗ്‌നിരക്ഷാസംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇന്ന് രാവിലെയോടെയാണ് രണ്ട് പേരും മരിച്ചത്. സംഭവസമയത്ത് സോമന്‍ പുറത്തായിരുന്നു. നിര്‍മലയെ കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു. നേരത്തെ മനോജ് വീട്ടിലെത്തി ആക്രമങ്ങള്‍ നടത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.