- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യം വലിച്ചെറിയുന്നവർക്ക് സ്പോട്ട് ഫൈൻ; മിന്നൽ പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്; ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നിയോഗിക്കപ്പെടുന്നത് 23 സ്‌ക്വാഡുകൾ
തിരുവനന്തപുരം : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 23 സ്‌ക്വാഡാണ് ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒരു സ്‌ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്‌ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്‌ക്വാഡും നയിക്കുന്നത് തദേശ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും അംഗങ്ങൾ.
ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ശക്തമാക്കാനുള്ള തീരുമാനം. മാലിന്യമുക്ത കേരളത്തിനായുള്ള പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ് നടപടി. എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ നിരന്തരം മിന്നൽ പരിശോധനകൾ നടത്തും. മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ സ്പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകൾ തുടങ്ങിയവ ജലസ്രോതസുകളിലേക്ക് തുറന്നുവെച്ചവർക്കെതിരെയും സ്‌ക്വാഡ് പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കും.
അറവ് മാലിന്യങ്ങൾ പൊതുവിടത്ത് നിക്ഷേപിക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കും. വാണിജ്യ, വ്യാപാര,വ്യവസായ ശാലകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും.
നിരോധിത പിവിസി, ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിത് കലർന്ന തുണി,പേപ്പർ തുടങ്ങിയവയിൽ പരസ്യ, പ്രചാരണ ബോർഡുകളും ഹോർഡിംഗുകളും ബോനറുകളും ഷോപ്പ് ബോർഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്‌ക്വാഡ് ഉറപ്പുവരുത്തും. ഇതല്ലാത്ത മുഴുവൻ പരസ്യപ്രചാരണ ബോർഡുകളും എടുത്തുമാറ്റാൻ നടപടി സ്വീകരിക്കും. പരസ്യം നൽകിയ സ്ഥാപനത്തിനെതിരെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിനെതിരെയും ഫൈൻ ഈടാക്കുകയും, ബോർഡ്, ഹോർഡിംഗിന്റെ പെർമിറ്റ് റദ്ദ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.




