കൊല്‍ക്കത്ത: തനിക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാല്‍, കുറച്ചുദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും നടി വ്യക്തമാക്കി. സംവിധായകന്‍ രഞ്ജിത്തിനെതിരെയാണ് ലൈംഗിക ചൂഷണാരോപണം ഉന്നയിച്ചത്.

ആരോപണം വിവാദമായതോടെ, രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ നടി, കൊച്ചി പൊലീസിന് പരാതിയും നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന് ഇ മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. ഈ പരാതി നോര്‍ത്ത് പൊലീസിന് കൈമാറിയെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് ബംഗാളി നടി കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഈ പരാതിയില്‍ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ സംവിധായകന്‍ രഞ്ജിത്തും തുടര്‍ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.