ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഒമ്പതു വയസ്സുകാരനായ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. സംഭവത്തിൽ കുട്ടിയുടെ കൈയ്യിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫയിക്ക്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഷൊർണൂർ എസ്എംബി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്ന് പരീക്ഷയെഴുതി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.

ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലുമായിരുന്നു കുട്ടി ചികിത്സ തേടിയത്. കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്ഷനിൽ താമസിക്കുന്ന കുടുംബമാണ് ഇവർ. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം.