പത്തനംതിട്ട: നഗരത്തിൽ മജിസ്ട്രേറ്റിനെയും ജൂവലറിക്ക് മുന്നിൽ നിന്ന സെക്യൂരിറ്റി ജീവനക്കാരനെയും തെരുവുനായ ആക്രമിച്ചു.

പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ മജിസ്ട്രേറ്റിനെയും ടി.കെ റോഡിൽ ജോസ്‌കോ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെയുമാണ് പട്ടി കടിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ മേലേവെട്ടിപ്രം പള്ളിക്ക് സമീപം വച്ചാണ് മജിസ്ട്രേറ്റിന് കടിയേറ്റത്. വലതു കാലിൽ രണ്ടിടത്ത് കടിയേറ്റു. തൊട്ടടുത്തു താമസിക്കുന്ന വീട്ടിൽ നിന്ന് നടക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശ് ജൂവലറിക്ക് മുന്നിൽ കസേരയിൽ ഇരിക്കുമ്പോൾ രാത്രി ഒമ്പതരയോടെ നായ ആക്രമിക്കുകയായിരുന്നു.

ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെയും ഒരേ നായ തന്നെയാണ് ആക്രമിച്ചതെന്ന് കരുതുന്നു. ഇവർ അടക്കം ആറു പേരാണ് ഇന്ന് പട്ടി കടിയേറ്റ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയത്.