ന്യൂഡൽഹി: പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 465 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേറ്റതായും കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നം സുപ്രീംകോടതി ഇന്നു പരി?ഗണിക്കാനിരിക്കെയാണ് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം.

കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിൽ 23,666 തെരുവുനായകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. 48,055 വളർത്തു നായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റതെന്നും ജില്ലാ മെഡിക്കൽ ഓഫീസറെ ഉദ്ധരിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു.

തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാലിന്റെ ജീവൻ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന നിർദേശവും ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെച്ചിട്ടുണ്ട്. തദ്ദേശസ്ഥാപന മേധാവി, ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിക്കണമെന്ന നിർദേശമാണ് ജില്ലാപഞ്ചായത്ത് സത്യവാങ്മൂലത്തിൽ മുന്നോട്ടുവെക്കുന്നത്.