കൊട്ടാരക്കര: ഡോ.വന്ദനാദാസിന്റെ നടുക്കുന്ന ഓർമകൾ മാറുംമുമ്പേ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. സുരക്ഷാചുമതലയിലുണ്ടായിരുന്ന 'ഗ്രേഡ് എസ്.ഐ' എത്തിയത് മദ്യലഹരിയില്‍. ഏഴുകോണ്‍ സ്‌റ്റേഷനിലെ എസ്.ഐ പ്രകാശ് ആണ് മദ്യപിച്ച് ഡ്യൂട്ടിക്കായി എത്തിയത്. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

യുവഡോക്ടറായിരുന്ന വന്ദനാദാസിനെ ലഹരിയ്ക്കടിമയായ യുവാവ് കുത്തിക്കൊലത്തെടുത്തിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു. ഈ സംഭവത്തിനുശേഷം ആശുപത്രിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സുരക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്.

മദ്യത്തിന്റെ ലഹരിയില്‍ കാലിടറിവീഴാന്‍ പോയപ്പോഴാണ് ആശുപത്രി അധികൃതര്‍ കൊട്ടാരക്കര സി.ഐയെ വിവരമറിയിച്ചത്. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അതേ ആശുപത്രിയില്‍ത്തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മദ്യം ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ വ്യക്തമായതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം റൂറല്‍ എസ്.പിക്ക് കൊട്ടാരക്കര സി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.