പാലക്കാട്: കുഴൽമന്ദത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന് വീട്ടുകാർ വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിൽ. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ പ്രിയങ്കയാണ് (15) മരിച്ചത്.

കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചിക്കൂട്ടം വീട്ടിൽ പരേതയായ സംഗീതയുടെയും ഒഡീഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക. അമ്മയുടെ മരണത്തെത്തുടർന്ന് ഇവർ വലിയമ്മ സുനിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും.