കണ്ണൂർ:കഴിഞ്ഞ 8 വർഷമായി മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനായി സർക്കാർ ഓഫീസുഖൽ കയറിറങ്ങുന്ന വീട്ടമ്മക്ക് അവസാനം നീതി ലഭിച്ചു. നീണ്ട നാളത്തെ നെട്ടോട്ടത്തനൊടുവിൽ അധികൃതർ കനിഞ്ഞു. മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാമെന്നാണ് അധികൃതർ സമ്മതിച്ചിരിക്കുന്നത്. മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റു മാറ്റാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട വന്ന കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരി (48) ക്കാണ് ഒടുവിൽ നീതി ലഭ്യമായിരിക്കുന്നത്.

പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ശരിയായി രേഖപ്പെടുത്തി നൽകാൻ തലശ്ശേരി നഗരസഭാ രജിസ്റ്റ്രാർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ വ്യക്തമാക്കി.
കുട്ടിയുടെ അവകാശം നിഷേധിക്കില്ല. രേഖകൾ ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് നൽകുന്നതിനു മറ്റു തടസ്സങ്ങളില്ല.നേരത്തേ ഹാജരാക്കിയിരുന്ന രേഖകളിലെ പൊരുത്തക്കേടാണു തടസ്സമായിരുന്നതെന്നും 2 ആഴ്ചയ്ക്കുള്ളിൽ പേര് ശരിയാക്കിയ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2006ൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച മകളുടെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് സോമൻ എന്നതിനു പകരം ജോഷി വേലു പി എന്നും മാതാവിന്റെ പേര് സുകുമാരി എന്നതിനു പകരം കുമാരി പി.എ. എന്നുമാണ് ആശുപത്രി അധികൃതർ തെറ്റായി രേഖപ്പെടുത്തിയത്. അന്നു മുതൽ തുടങ്ങുന്നു സുകുമാരിയുടെ പെടാപ്പാട്.

കഴിഞ്ഞ 8 വർഷമായി ഇവർ കയറി ഇറങ്ങാത്ത ഓഫിസുകളില്ല. ഇതിനിടെ 2017 നവംബർ 4നു സോമൻ മരണപ്പെട്ടു. യാതൊരു കാരണവശാലും തിരുത്തിയ സർട്ടിഫിക്കറ്റ് നൽകില്ലെന്നു വാശിപിടിക്കുകയാണ് തലശ്ശേരി ജനനമരണ രജിസ്റ്റ്രാറെന്നും മരിച്ചു പോയ ഭർത്താവ് പഠിച്ച സ്‌കൂളിൽ നിന്ന് അവരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് രജിസ്റ്റ്രാറുടെ നിലപാടെന്നും സുകുമാരി പറയുന്നു. മകളുടെ ആധാർ കാർഡിൽ ഉൾപ്പെടെ പിതാവിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മകളുടെ സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തിക്കിട്ടാനായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഇപ്പോൾ സർട്ടിഫിക്കറ്റിൽ, അച്ഛന്റെ പേര് ശരിയായി വന്നില്ലെങ്കിൽ പിന്നീടു പ്രശ്‌നമാകും എന്നതിനാലാണ് സുകുമാരി നിരന്തരം സര്ക്കാർ ഓഫീസുകൾ കയറിയിറങ്ങിയത്.

സുകുമാരി നേരിടുന്ന വിഷമം മന്ത്രി എം.ബി.രാജേഷും പരിഗണനയിൽ എടുത്തിരുന്നു.രേഖകളെല്ലാം നൽകിയിട്ടും തെറ്റു തിരുത്തി നൽകാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് കലക്ടറേറ്റിനു മുന്നിൽ ഇന്നലെ സുകുമാരി ഒറ്റയാൾ സമരവും നടത്തിയിരുന്നു.ഇതേ തുടർന്നാണ് അധികൃതരുടെ നടപടി.