തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്കും പണം തിരുച്ചുകിട്ടാൻ സർക്കാർ ഇടപെടണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കരുവന്നരിൽ പദയാത്രയ്ക്കിടെ താൻ അവശനായെന്ന കുപ്രചരണം ശരിയല്ല. താൻ ശാരീരികമായി ക്ഷീണിച്ചിട്ടില്ല. 10 കിലോമീറ്റർ പിന്നിട്ടപ്പോൾ പാദത്തിന്റെ അടിവശം പൊള്ളിയതാണ് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞൂ.

പദയാത്ര തീരുമാനിച്ചത് ഒരു വർഷം മുൻപാണ്. കരുവന്നൂർ തട്ടിപ്പിനെതിരായ പദയാത്ര വളരെ മുൻപേ നിശ്ചയിച്ചതാണ്. അതിനു ശേഷമാണ് ഇ.ഡി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ഇനിയും ആറ് മാസം കൂടിയുണ്ട്. താനല്ല ഇ.ഡിയെ കൊണ്ടുവന്നത്. പദയാത്ര ഡ്രാമയാണെന്ന് പറയുന്നവർ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരാണ്.

അതേസമയം, ബിജെപി ഭരിക്കുന്ന ഏഴ് ബാങ്കുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകർ അവിടെ ഇ.ഡിയുടെ പരിശോധന ഉണ്ടാകുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.