കണ്ണൂര്‍: ഗര്‍ഭാശയം പുറത്തായ നിലയില്‍ കൊടുംവേദന സഹിച്ച് ഇഴഞ്ഞ് നീങ്ങിയ തെരുവ് നായയുടെ ചികിത്സയ്ക്കായി ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിയുടെ നിര്‍ദേശപ്രകാരം നായയെ കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. നായപ്രേമികളുടെ അഭ്യര്‍ഥനമാനിച്ചാണ് സുരേഷ്‌ഗോപി വിഷയത്തിലിടപെട്ടത്.

പാനൂരിലെ തെരുവുനായ പരിപാലനസംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധു, നായയുടെ ദുരിതക്കാഴ്ചയുടെ വീഡിയോദൃശ്യങ്ങള്‍ ലസിത പാലക്കല്‍ വഴി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അരമണിക്കൂറിനകം കേന്ദ്രമന്ത്രിയുടെ ഓഫീസില്‍നിന്ന് സിന്ധുവിന് തിരികെ വിളിയെത്തി. നായയെ എത്രയും വേഗം വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കണമെന്നും ചികിത്സച്ചെലവ് മുഴുവനും വഹിക്കാമെന്നും അറിയിച്ചു.

ബുധനാഴ്ച രാവിലെ നായപിടിത്തക്കാരന്‍ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘം നായയെ പിടികൂടാനിറങ്ങി. തലങ്ങും വിലങ്ങും ഓടിയ നായയെ വൈകീട്ട് മുന്നുമണിയോടെയാണ് പിടികൂടാനായത്. ഉടന്‍തന്നെ ഓട്ടോയില്‍ റിട്ട. ചീഫ് വെറ്ററിനറി ഓഫീസര്‍ ടി.വി.ജയമോഹന്റെ പള്ളിക്കുന്നിലെ ക്ലിനിക്കിലെത്തിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. ഗര്‍ഭാശയമുഖത്തെ ട്യൂമര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ജയമോഹന്‍ പറഞ്ഞു. സിന്ധുവും ലസിതയും നായയെ പാനൂരിലേക്ക് കൊണ്ടുപോയി.