കൊച്ചി: കൊല്ലത്ത് ഷോക്കടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവം ദൗര്‍ഭാഗ്യകരമാണ്. അനാസ്ഥയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇതില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ഉത്തരം പറയേണ്ടത് ഡിഇഒയാണെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു. 'സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം. സംഭവത്തില്‍ ഉത്തരം പറയേണ്ടത് ഡിഇഒയാണ്. സ്‌കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ തയാറാകണം. അതിന് പ്രാപ്തിയില്ലെങ്കില്‍ കളിഞ്ഞിട്ട് പോട്ടെ' ജെഎസ്‌കെ സിനിമ കാണാന്‍ ഇടപ്പള്ളിയിലെ സിനിമാ തിയേറ്ററില്‍ എത്തിയ അദ്ദേഹം സിനിമ കണ്ട് ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ന് രാവിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ഇബി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കടിച്ചാണ് മിഥുന്‍ മരിച്ചത്.