- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘങ്ങളുടെ ഓഡിറ്റിങ് കുറ്റമറ്റതാക്കാൻ ടീം ഓഡിറ്റ്; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ; ടീമംഗങ്ങൾക്കുള്ള പരീശീലനം ഈ മാസം പൂർത്തിയാകും
തിരുവനന്തപുരം : സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കൂടുതൽ കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനുള്ള ടീം ഓഡിറ്റിങ്ങിന്റെ പരിശീലനം പൂർത്തിയായി വരുന്നതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.
സഹകരണ ഓഡിറ്റ് സംവിധാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിനായി ആദ്യഘട്ടത്തിൽ പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ടീം ഓഡിറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് സഹകരണ വകുപ്പിൽ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനിച്ചത്.
സംസ്ഥാനമൊട്ടാകെ ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഓഡിറ്റർമാർക്കുമുള്ള ട്രെയിനിങ്ങ് തിരുവനന്തപുരം അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബറിൽ ആരംഭിച്ചു. ഇതുവരെ 11 ജില്ലകളിലെ ഓഡിറ്റർമാരുടെ പരിശീലനം നടത്തി, ഡിസംബറോടെ എല്ലാവരുടെയും പരിശീലനം പൂർത്തിയാക്കും.
സഹകരണ വകുപ്പ് ഓഡിറ്റ് ആധുനികവത്കരണത്തിന്റെ ഭാഗമായി സിഡിറ്റ് മുഖേന നടപ്പിലാക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് സിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ ഓഡിറ്റ് മോണിറ്ററിങ് & ഇൻഫർമേഷൻ സിസ്റ്റം എന്ന ഓൺലൈൻ ആപ്ലിക്കേഷൻ തയ്യാറാക്കി. അനഭലഷണീയപ്രവണതകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും മറ്റ് ഫംങ്ങ്ഷണൽ രജിസ്ട്രാർമാരുടെ നിയന്ത്രണത്തിലുമുള്ള കേരളത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളും, ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും സഹകരണ ഓഡിറ്റ് മോണിറ്ററിങ് & ഇൻഫർമേഷൻ സിസ്റ്റം ലൂടെ ഓൺലൈനായി www.camis.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരം പൊതുജനങ്ങൾക്ക് കാണുന്നതിനുള്ള സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പി ബാലചന്ദ്രൻ, പി എസ് സുപാൽ, ഇ കെ വിജയൻ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
സഹകരണ സംഘങ്ങളുടെ പ്രവർത്തന മൂലധനം/ആകെ വരുമാനം കണക്കാക്കി ഒരു ടീമിൽ മൂന്ന് ഓഡിറ്റർമാർ എന്ന തരത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ടീം, അസിസ്റ്റന്റ് ഡയറക്ടർ ടീം, സ്പെഷ്യൽ ഗ്രേഡ് സീനിയർ ഓഡിറ്റർ എന്നിങ്ങനെയാണ് ടീം ഓഡിറ്റ് പൈലറ്റ് പദ്ധതിക്കായി ടീമിന്റെ ഘടന തീരുമാനിച്ചിരിക്കുന്നത്. വസ്തു ഈടുകളുടെ സാംപിൾ തെരഞ്ഞെടുത്ത് നേരിട്ട് പരിശോധന നടത്തുവാൻ ആഡിറ്റർമാർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്. അനഭലഷണീയ പ്രവണതകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




