കൊച്ചി: അനുമതിയില്ലാതെ പരസ്യം പ്രദർശിപ്പിച്ചതിന് ഞായറാഴ്ച നടക്കുന്ന ഐ.എസ്.എല്ലിന്റെ ബസിനെതിരെ നടപടി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. വാഹന ഉടമയോട് തിങ്കളാഴ്ച എറണാകുളം ആർ.ടി.ഒ മുൻപാകെ ഹാജരാകാനും നിർദ്ദേശം നൽകി.

ശനിയാഴ്ച വൈകീട്ട് 6.30ന് കൊച്ചി പനമ്പിള്ളി നഗറിലായിരുന്നു സംഭവം. യാത്രക്കാരെ ഹോട്ടലിൽ ആക്കിയതിനു ശേഷം പനമ്പള്ളി നഗർ സ്‌കൂളിൽ നിർത്തിയിട്ടിരുന്ന ബസിനെതിരെയാണ് കേസ് എടുത്തത്. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ്റ്റുകൾക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസുകൾ എല്ലാം വെള്ള നിറത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് വേണ്ടി സർവിസ് നടത്തിയിരുന്നു ബസിന് ഇപ്പോഴും മഞ്ഞ നിറമാണ്. അതിനു പുറമേ ടീമിന്റെ പരസ്യവും സ്റ്റിക്കറുകളും ഒട്ടിച്ചിരുന്നു. ഇത് പുറത്തിറക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും സർവിസ് നടത്തിയതോടെയാണ് നടപടിയെടുത്ത് പിഴ അടക്കാൻ നിർദ്ദേശിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.