പത്തനംതിട്ട: പത്തനംതിട്ടയിലെ കുറുമ്പൻ മൂഴിയിലെ സ്വകാര്യ കൃഷിത്തോട്ടത്തിൽ കുട്ടിയാനയെ കണ്ടെത്തി. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയാനയെയാണ് കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന ഗ്രാമം കൂടിയാണിത്. പ്രസവിച്ച് അധിക സമയം ആകും മുൻപ് കൂട്ടം തെറ്റി പോയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അടിയന്തര ചികിത്സയ്ക്കായി കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പ്രദേശത്ത് ആനയുടെ സാമീപ്യം പ്രദേശവാസികൾ സ്ഥിരികരിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് റബ്ബർ തോട്ടത്തിൽ കുട്ടിയാന ജനിച്ചുവീണത്. ഉയർന്ന പ്രദേശമാണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രാവിലെ ഒൻപതുമണിയോടെയാണ് നാട്ടുകാർ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയാനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയുമെങ്കിലും പാൽകുടിക്കാത്തതിനെ തുടർന്ന് അൽപം അവശനിലയിലാണ് വനംവകുപ്പ് റാപ്പിഡ് ആക്ഷൻ ടീം ആനക്കുട്ടിയെ വെച്ചൂച്ചിറയിലെ വെറ്ററിനറി ക്ലിനിക്കൽ എത്തിച്ച് വിദഗ്ധമായ ചികിത്സ നൽകി.