കൊല്ലം : പുനലൂരിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നിസാറുദ്ദീൻ കാര്യറ ജങ്ഷനിൽ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയും കട അക്രമിക്കുകയും ചെയ്തു.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പുനലൂർ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി. പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇയാൾ പൊലീസികാരെ അക്രമിക്കുകയും പൊലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. മർദനത്തിൽ കണ് ട്രോൾ റൂം എസ് ഐ സുരേഷ്‌കുമാർ സിപിഒമാരായ വിവേക്, ഗിരീഷ് എന്നിവർക്ക് പരിക്കേറ്റു.

പുനലൂർ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ നിസാറുദ്ദീനെതിരെ നേരത്തെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കാര്യറ ഭാഗത്ത് ഗുണ്ടാ പിരിവ് നടത്താൻ പ്രതി ശ്രമിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നതിലേക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.