കണ്ണൂര്‍: വലിയ പ്രതീക്ഷയോടെ ആരംഭിച്ച സംരംഭത്തില്‍ നിന്നും മതിയായ ലാഭം ലഭിക്കാതായതോടെ കടക്കെണിയിലായി കണ്ണൂരിലെ ഒരു കുടുംബം. ആകെയുള്ള ഭൂമി വരെ ബാങ്കില്‍ പണയം വെച്ച് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ദമ്പതികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ച എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ബള്‍ബ് അസ്സംബ്ലിങ് യൂണിറ്റെന്ന സംരംഭം തകര്‍ന്നതോടെയാണ് കുടുംബം കടക്കെണിയിലാവുന്നത്. തലശ്ശേരി സ്വദേശികളായ ലീന, മധുപന്‍ ദമ്പതികളാണ് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയില്‍ ഉഴലുന്നത്.

2018 ലാണ് തലശ്ശേരി സ്വദേശി ലിനിയുടെ ഭര്‍ത്താവ് മധുപന്‍ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ബള്‍ബ് അസ്സംബ്ലിങ് യൂണിറ്റ് ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് സംരംഭം ആരംഭിച്ചത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ മോശമല്ലാതെ സ്ഥാപനം മുന്നോട്ട്‌പോയെങ്കിലും പിന്നീട് കച്ചവടത്തിന്റെ ലാഭം കുറഞ്ഞു വന്നു. വിപണിയില്‍ വന്ന മത്സരവും കച്ചവടത്തെ കാര്യമായി ബാധിച്ചു. തുടര്‍ന്ന് കൂടുതല്‍ ബള്‍ബുകള്‍ വാങ്ങുവാനായി ഏഴു സെന്റ് ഭൂമി ബാങ്കില്‍ പണയം വെച്ച് അഞ്ച് ലക്ഷം രൂപ കൈപ്പറ്റി. പുതിയ ഉല്‍പ്പന്നങ്ങള്‍ വഴി നഷ്ടമായ കച്ചവടം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് ഇരുവരും ചേര്‍ന്ന് വസ്തു പണയം വെച്ച് ലോണ്‍ എടുത്തത്.

ബിസ്സിനസ്സില്‍ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് ലോണ്‍ അടച്ച് തീര്‍ക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കാര്യങ്ങളൊന്നും പ്രതീക്ഷച്ചത് പോലെയായിരുന്നില്ല. കച്ചവടം വീണ്ടും നഷ്ടത്തിലായി. ലഭിക്കുന്ന ലാഭത്തില്‍ നിന്നും ലോണ്‍ അടക്കാമെന്ന പ്രതീക്ഷ തകര്‍ന്നതോടെ മുതലിന്റെ പലിശയും കൂട്ട്പലിശയും ചേര്‍ന്ന് 10 ലക്ഷത്തോളമെന്ന ഭീമമായ സംഘ്യയിലെത്തി. ബാങ്കില്‍ നിന്നും വീടിന്റെ ആധാരം തിരികെയെടുത്തില്ലെങ്കില്‍ കുടുംബം വലിയ കടക്കെണിയാകുമെന്ന് ദമ്പതികള്‍ക്ക് മനസ്സിലായി. ഇതിനായി പത്ത് ലക്ഷം രൂപയിലധികം ആവശ്യമായിരുന്നു. വീടിനോട് ചേര്‍ന്നുണ്ടായിരുന്ന വസ്തു വിറ്റ് നാല് ലക്ഷം രൂപ തരപ്പെടുത്തി. എന്നാല്‍ ആധാരം വീണ്ടെടുക്കാന്‍ ഇനിയും ലക്ഷങ്ങള്‍ ആവശ്യമായിരുന്നു. ഈ തുക അയല്‍വാസിയില്‍ നിന്നും കടം വാങ്ങിയാണ് ആധാരം തിരിച്ചെടുത്തത്.

ബാങ്കില്‍ നിന്നും തിരുത്തിച്ചെടുത്ത വീടിന്റെ ആധാരം വീണ്ടും ബാങ്കില്‍ പണം വെച്ച് ഏഴു ലക്ഷം രൂപ കടമെടുത്താണ് ആവശ്യ സമയത്ത് സഹായിച്ച അയല്‍വാസിയുടെ കടം വീട്ടിയത്. എന്നാല്‍ സംരംഭം ആരംഭിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും കടം വാങ്ങിയ കാശ് മടക്കി നല്‍കാനായും ദമ്പതികള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. കച്ചവടത്തില്‍ നിന്നും ലാഭമില്ല, ബാങ്കിലും പലിശയടക്കണം, ഇതിനിടയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ദമ്പതികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ദമ്പതികള്‍ക്കുള്ളത്. കൈവശമുള്ള ഭൂമി കൂടി നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.