അങ്കമാലി: കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിൽ കൊച്ചിയിൽ നടന്ന ഫുട്‌ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്റെ മകൻ ഡോൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനിൽ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിർത്തിയില്ല ഇനി തൃശൂരിലെ നിർത്തുകയുള്ളൂ എന്നും ഡോൺ പറഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല.

ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎ യ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി.ഡാലിൻ ഏക സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്റ് സേവേഴ്‌സ് പള്ളിയിൽ.