കല്‍പ്പറ്റ: നമ്പര്‍ പ്ലേറ്റ് മണ്ണ് തേച്ച് മറച്ച നിലയില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങുകയായിരുന്ന ചുവന്ന കാര്‍ പരിശോധിച്ചതില്‍ നിന്ന് ക്ഷേത്രത്തിലെ കവര്‍ച്ചാ സംഘം പിടിയിലായി. വയനാട് വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്‍പ്പറ്റ ടൗണില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സ്വദേശികളായ കെ. മുഹമ്മദ് സിനാന്‍ (20), റിഫാന്‍ (20) എന്നിവരെയും കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

28ന് പുലര്‍ച്ചെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള പോലീസിനെയാണ് ഇവരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണം മോഷ്ടാക്കളിലേക്ക് നയിച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ചുവപ്പ് സ്വിഫ്റ്റ് കാറിനുള്ളില്‍ നിന്ന് മോഷണ മുതലുകളായ പണവും ആംപ്ലിഫയറും കണ്ടെടുത്തു.

ഈ മാസം 27നും 28നും ഇടയിലാണ് വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന സംഘം ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ആംപ്ലിഫയറും ക്ഷേത്ര പരിസരത്തെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും കവരുകയായിരുന്നു. കല്‍പ്പറ്റ പോലീസ് പ്രതികളെ മേപ്പാടി പോലീസിന് കൈമാറി.