- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ സ്വകാര്യ സ്കൂളിൽ മോഷണം; പണം കവർന്ന ശേഷം 'കുട്ടികൾ പഠിക്കട്ടെ' എന്ന് കുറിപ്പെഴുതിവെച്ച് മോഷ്ടാവ്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: പെരുമ്പിലാവിലെ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സ്കൂളിന്റെ കെ.ജി. ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയാണ് നഷ്ടപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം, പ്രധാനാധ്യാപകന്റെ മേശപ്പുറത്ത് "കുട്ടികൾ പഠിക്കട്ടെ എന്ന് കള്ളൻ" എന്നൊരു കുറിപ്പ് എഴുതിവെച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
സ്കൂളിന്റെ പിറകുവശത്തെ മതിൽ ചാടിക്കടന്ന് കാമ്പസിനകത്തേക്ക് പ്രവേശിച്ച മോഷ്ടാവ്, തുടർന്ന് മുൻവശത്തെ പ്രധാന ഗ്രില്ലിന്റെ പൂട്ട് തകർത്ത് കെട്ടിടത്തിലേക്ക് കടക്കുകയായിരുന്നു. സ്കൂൾ ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർത്ത് സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്ത നിലയിലായിരുന്നു.
സ്റ്റാഫ് റൂമിലെയും പ്രധാനാധ്യാപകന്റെ മുറിയിലെയും വാതിലുകൾ തകർത്ത് മേശകളും അലമാരകളും കുത്തിത്തുറന്നിട്ടുണ്ട്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ്.ഐ. ടി.പി. ജാബിറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


