തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റുന്നു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോര്‍ത്ത് എന്നുമാണ് അറിയപ്പെടുക.

പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിനു ലഭിച്ചു. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.

പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.

കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ സ്റ്റേഷന്‍ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷനെ തന്നെയാണ്.

തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതല്‍ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് അംഗീകരിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ ഉന്നതര്‍ക്കും കത്തെഴുതിയിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.

കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍, കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്കു റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നു വയ്ക്കുന്ന സാഹചര്യമായിരുന്നു. പേരുമാറ്റം വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിക്കാന്‍ വഴിയൊരുങ്ങും. നിലവില്‍ ആറ് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. കോച്ച് കെയര്‍ സെന്ററും മറ്റും ഒരുങ്ങുന്നുണ്ട്. നേമം ടെര്‍മിനല്‍ വികസനത്തിനും പേരുമാറ്റം വലിയ സഹായമാകും.