തിരുവല്ല: നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികള്‍ ഓടിച്ചു കയറ്റിയ അഞ്ച് കാട്ടുപന്നികളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടി വെച്ചുകൊന്നത്.

നഗരസഭ 39 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലകളില്‍ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ പുരയിടത്തില്‍ കാണപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികള്‍ ചേര്‍ന്ന് ചുറ്റുമതിലുള്ള പുരയിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

തുടര്‍ന്ന് വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറന്മാരായ ജോസ് പ്രകാശ് മല്ലപ്പള്ളി, സിനീത് കരുണാകരന്‍ പാലാ, ജോസഫ് മാത്യു പാലാ എന്നിവരെ എത്തിച്ച് ഇവയെ വെടിവെച്ച് കൊല്ലുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഇന്ദു ചന്ദ്രന്‍, ഷിനു ഈപ്പന്‍, ശ്രീനിവാസ് പുറയാറ്റ്, വിജയന്‍ തലവന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി പി ബിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്ന പന്നികളെ സംസ്‌കരിച്ചു.