തിരുവനന്തപുരം : തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റാണ്. ഭാഗ്യാന്വേഷികളിലേറെയും പാലാക്കാട്ടാണ്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒരു ടിക്കറ്റിന് വില 500 രൂപയാണ് വില.

ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയിൽ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംബറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 ടിക്കറ്റിനും നൽകും. പുറത്തിറക്കിയ അന്ന് മുതൽ ദിവസം ശരാശരി ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നുണ്ട്. ഏറ്റവും അധികം വിൽപ്പന നടന്നത് പാലക്കാട്ടും തൊട്ട് പിന്നിൽ തിരുവനന്തപുരവുമാണ്.

കഴിഞ്ഞ വർഷം അറുപത്താറര ലക്ഷം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇത്തവണ റെക്കോഡുകൾ ഭേദിക്കുന്ന വിൽപ്പന നടക്കുമെന്ന കണക്ക് കൂട്ടലിലാണ് ലോട്ടറി വകുപ്പ്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ കഴിയും.