കൽപ്പറ്റ: രണ്ട് കുടുംബങ്ങളുടെ ജീവിത മാർഗ്ഗമായിരുന്ന ഏഴ് ആടുകളെ ഒറ്റദിവസം വകവരുത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആടുകളുടെ ജഡങ്ങളുമായി നാട്ടുകാർ വയനാട്ടിൽ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. പൂതാടി പഞ്ചായത്തിലെ സി സി യിലും മീനങ്ങാടി പഞ്ചായത്തിലുമായി ഏഴ് ആടുകളെയാണ് ഞായറാഴ്ച പുലർച്ചെ കടുവ കൊന്നത്.

കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാലും ആവയൽ പുത്തൻപുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ നിരന്തരമുള്ള ആക്രമണങ്ങളിൽ പൊറുതിമുട്ടിയ നാട്ടുകാർ പ്രകടനമായെത്തി ബീനാച്ചി-പനമരം റോഡിലെ സി സിയിലും, കൊളഗപ്പാറയിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുമാണ് ഉപരോധിച്ചത്.

ഞായറാഴ്ച കൊലപ്പെടുത്തിയവ അടക്കം ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ 18 ആടുകൾ കൊല്ലപ്പെട്ടതോടെയാണ് റോഡ് ഉപരോധമടക്കമുള്ള പ്രത്യക്ഷ സമരമാർഗ്ഗങ്ങളിലേക്ക് നാട്ടുകാർ കടന്നിരിക്കുന്നത്. അതിനിടെ കഴിഞ്ഞദിവസവും പഞ്ചായത്തിലെ യൂക്കാലി കവലയിൽ കടുവയുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ കൊല്ലപ്പെട്ടിരുന്നു.

സുൽത്താൻബത്തേരി ചീരാലിൽ മാസങ്ങളോളം ജനവാസകേന്ദ്രത്തിൽ ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു. തൊട്ടടുത്ത മീനങ്ങാടി പഞ്ചായത്തിലും കടുവാ ഭീതിയേറിയതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കിയ ജനങ്ങൾ കടുവയെ ഉടൻ മയക്കുവെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ വിവിധയിടങ്ങളിൽ കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും മയക്കു വെടി വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ പട്രോളിങ് നടത്തുന്നുണ്ടെന്നുമാണ് വനംവകുപ്പ് പറയുന്നത്.

വൈകാതെ തന്നെ ആക്രമണകാരിയായ കടുവയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. പ്രതിഷേധമറിഞ്ഞ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രദേശ വാസികളുടെ തീരുമാനം.