കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടിഅയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഫാമില്‍ കയറി നാലു പശുക്കളെ കടിച്ചു കാന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടില്‍ വീണു. 10 വയസ്സ് തോന്നിക്കുന്ന ആണ്‍കടുവയാണ് രാത്രി പതിനൊന്നരയോടെ വനം വകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ഇതോടെഅയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തും കടവില്‍ നാലു പശുക്കളെ കടിച്ചു കൊന്ന അജ്ഞാത വന്യജീവി കടുവ തന്നെയാണെന്ന് നാട്ടുകാര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പാലത്തുംകടവിലെപുല്ലാട്ട് കുന്നേല്‍ രാകേഷിന്റെ ഫാമിലെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ കടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവ തന്നെയാണെന്ന് ഫാം ഉടമ രാകേഷും പ്രദേശവാസികളും 'വനം വകുപ്പിനോട് പറഞ്ഞിരുന്നു. വൃക്കരോഗിയായ രാകേഷിന്റെ ഏകഉപജീവന മാര്‍ഗമായിരുന്നു പശുവളര്‍ത്തല്‍. വനമേഖലയായ ഇവിടെ പുലിയുള്‍പ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം

വകുപ്പധികൃതര്‍ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും കടുവ പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയില്‍നിന്നു വളര്‍ത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു. പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്‍, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങള്‍, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

രാകേഷിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വയനാട് വന്യജീവി കേന്ദ്രത്തില്‍ നിന്നാണ് കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയതെന്നാണ് സൂചന. മേപ്പാടിയിലെ തേയില തോട്ടത്തില്‍ നിന്നും മധ്യവയസ്‌കനെ കടുവ കടിച്ചു കൊന്നിരുന്നു. വയനാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കടുവയുടെ സാന്നിദ്ധ്യം ശക്തമാണ്.