ചിറ്റിലഞ്ചേരി:ലോറി തെറ്റായ ദിശയിലേക്കു കയറി വന്നെന്നു പറഞ്ഞ് ലോറി സ്്കൂട്ടർ യാത്രക്കാനും ലോറി ഡ്രൈവറും തമ്മിലുള്ള തർക്കം സൃഷ്ടിച്ചത് മണിക്കൂറുകൾ നീണ്ട ബ്ലോക്ക്. ഇന്നലെ രാത്രി 9.45ന് ചിറ്റിലഞ്ചേരി ജംക്ഷനിലാണു സംഭവം.

ലോറി ഡ്രൈവറും സ്്കൂട്ടർ യാത്രക്കാരനും തമ്മിലുള്ള തർക്കത്തിനൊടുവിൽ സ്‌കൂട്ടർ യാത്രക്കാരൻ ഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് ലോറിയുടെ താക്കോൽ ഊരി സ്ഥലംവിട്ടു.ലോറി നടുറോഡിൽ നിന്നതോടെ മംഗലം ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു.

തൂത്തുക്കുടിയിൽ ചരക്കിറക്കി ചാലക്കുടിയിലേക്കു മടങ്ങുകയായിരുന്ന ലോറിയുടെ താക്കോലാണ് ഊരിയെടുത്തത്. ലോറി ജംക്ഷൻ കടന്നതോടെ റോഡിനു നടുവിലൂടെയായിരുന്നു സഞ്ചരിച്ചത്. റോഡരികിൽ മറ്റൊരു വാഹനം നിർത്തിയിരുന്നുവെന്നും അതിനാലാണ് നടുറോഡിലേക്ക് കയറിയതെന്നും ലോറി ഡ്രൈവർ പറയുന്നു. ഇതിനിടയിലാണ് എതിരെ സ്‌കൂട്ടർ യാത്രക്കാരൻ എത്തിയത്.

ലോറി കണ്ട ഉടനെ സ്‌കൂട്ടർ ബ്രേക്കിടുകയും റോഡരികിലേക്കു മറിയുകയും ചെയ്തു. ഇതു കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി സ്‌കൂട്ടർ യാത്രക്കാരനുമായി സംസാരിക്കുന്നതിനിടയിൽ തർക്കമാവുകയും താക്കോൽ ഊരി എടുക്കുകയുമായിരുന്നു എന്നു പറയുന്നു. താക്കോലുമായി ഇയാൾ സ്‌കൂട്ടറിൽ കടക്കുകയും ചെയ്തു. ലോറി റോഡിൽ നിന്നതോടെ ചരക്കുലോറികളും ബസുകളും അടക്കമുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ചില വാഹനങ്ങൾ കോട്ടേക്കുളം വഴി തിരിച്ചുവിട്ടു.

പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി സമീപത്തെ സിസിടിവി പരിശോധിച്ചെങ്കിലും അതിൽ സ്‌കൂട്ടറിന്റെ നമ്പർ വ്യക്തമായില്ല. പിന്നീട് ലോറിയുടെ ഉടമയെ വിളിച്ച് വേറെ താക്കോൽ കൊണ്ടുവരാൻ ഏർപ്പാടാക്കുകയായിരുന്നു. അർധരാത്രി 12 ആയിട്ടും ലോറി റോഡിൽനിന്നു മാറ്റാൻ സാധിച്ചിട്ടില്ല.