പട്ടാമ്പി: പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിൽ ട്രെയിനിൽനിന്ന് വീണ് കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കായംകുളം രാജേന്ദ്ര ഭവനത്തിൽ അജേന്ദ്രൻ (28) ആണ് മരിച്ചത്. തിങ്കൾ പുലർച്ചെ അന്ത്യോദയ എക്സ്പ്രസിൽനിന്നാണ് താഴെ വീണത്. പേരാമ്പ്രയിൽ വെൽഡിങ് തൊഴിലാളിയാണ് അജേന്ദ്രൻ. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടുനിന്ന് ട്രെയിനിൽ കയറി.

വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യവേ വാതിൽ അടഞ്ഞപ്പോൾ അജേന്ദ്രൻ താഴേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. ട്രെയിൻ ഷൊർണൂരിലെത്തിയശേഷം ഇവർ റെയിൽവേ പൊലീസിനൊപ്പം അപകടസ്ഥലത്തെത്തി. എന്നാൽ ഈ സമയംകൊണ്ട് പട്ടാമ്പി പൊലീസ് മൃതദേഹം കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം കായംകുളത്തേക്ക് കൊണ്ടുപോയി. അച്ഛൻ: രാജേന്ദ്രൻ. അമ്മ: അമ്പിളി. സഹോദരി: അഞ്ജലി.