പെരുമ്പാവൂർ: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ട്രാൻസ്‌ജെൻഡർമാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ കൈവിരൽ ഒരാൾ കടിച്ചു പരിക്കേൽപ്പിച്ചു. സ്റ്റേഷൻ പി.ആർ.ഒ എം.എസ്. സനലിന്റെ കൈവിരലിന് പരിക്കേറ്റത്. സംഭവത്തിൽ റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുട്ടമശേരിയിലും, മുടിക്കലിലും താമസിക്കുന്ന ട്രാൻസ്‌ജെൻഡർമാരാണ് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്‌നം സ്റ്റേഷന് പുറത്ത് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് ഇവർ അക്രമാസക്തരായത്.

പിന്നീട് വനിതാ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.