തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ സെന്റര്‍ ഉടമയായ അധ്യാപകന്‍ അറസ്റ്റില്‍. സംഭവത്തില്‍ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുതെന്നും പീഡിപ്പിച്ചുവെന്നുമാണ് പരാതി. ശരത്തിന് തൃശൂരില്‍ മൂന്നിടങ്ങളില്‍ ട്യൂഷന്‍ സ്ഥാപനങ്ങള്‍ ഉണ്ട്.

സൃഹത്തിനോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ ഉള്ളത്. കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉണ്ടായിരുന്നു. ആരോടേലും പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്.

ട്യൂഷന്‍ സ്ഥാപനത്തില്‍ വന്നുള്ള പരിചയത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. കുട്ടിയുടെ സമൂഹ മാധ്യമങ്ങള്‍ നിയന്ത്രിച്ചിരുന്നതും ശരത്താണ്. സ്ഥാപനത്തില്‍ വച്ച് പെണ്‍കുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 2021 മുതല്‍ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാള്‍ നഗ്ന ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു.

പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയില്‍ ഇയാളുടെ സ്ഥാപനത്തിലെത്തി. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ പിടിയിലാകുന്നതിന് തൊട്ട് മുന്‍പ് ഫോണില്‍ നിന്ന് ഫോട്ടോസെല്ലം ശരത് ഡിലീറ്റ് ചെയ്തു.

തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോണ്‍ പരിശോധനയ്ക്കായി അയച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ എം ബിനീഷ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.