കോഴിക്കോട്: നൂറിലധികം മോഷണക്കേസുകളിലെ പ്രതികളായ യുവാക്കള്‍ അറസ്റ്റില്‍. രാത്രി വീടുകളില്‍ കയറി മോഷണം നടത്തുന്ന മായനാട് സ്വദേശിയായ സി.ടി.സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കല്‍ സ്വദേശി സൂഫിയാന്‍ (37) എന്നിവരെയാണ് പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സമാന സ്വഭാവമുള്ള മോഷണക്കേസുകളെ കുറിച്ച് അന്വേഷണം നടക്കവെയാണ് ഇരുവരും പിടിയിലായത്.

ഓണത്തിനു മുന്‍പ് ഉത്രാട ദിവസം മാവൂര്‍ പാടേരി ഇല്ലത്തെ 30 പവന്‍ മോഷ്ടിച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ കാവ് ബസ് സ്റ്റോപ്പിനടുത്തെ വീട്ടില്‍ ഈ മാസം ആദ്യം മോഷണം നടന്നു. രണ്ടു മോഷണങ്ങളും സമാന സ്വഭാവമുള്ളതാണെന്നു കണ്ടെത്തി. ഇതോടെ മോഷ്്ടാക്കളും ഒരേ ആള്‍ തന്നെയാണെന്ന് പോലിസിന് സംശയമായി. തുടര്‍ന്നാണ് ഇത്തരം കേസുകളില്‍ മുന്‍പ് പിടിയിലായവരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.

കുരിക്കത്തൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം സാലുവും സൂഫിയാനും മോഷണശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാവിലെ മാവൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ്സില്‍ കയറുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ പി. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ഇതോടെ ജനുവരിയില്‍ പാലക്കോട്ടുവയലില്‍ നടത്തിയ മോഷണമടക്കമുള്ള നൂറോളം കേസുകള്‍ക്കാണ് തുമ്പുണ്ടായത്. പൊള്ളാച്ചിയില്‍ മോഷണം നടത്തിയതിനു പിടിയിലായ സാലു കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്. നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ജോലി ചെയ്യുകയാണെന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. കോട്ടക്കല്‍ കൊലപാതക കേസിലെ പ്രതിയാണ് സൂഫിയാന്‍.