തൃശൂർ: മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂർ ഡിസിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. യു.ഡി.എഫിൽ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അതങ്ങ് വാങ്ങി വച്ചാൽ മതി. ആ പരിപ്പ് ഇവിടെ വേവില്ല. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയെ പോലെയാണ് നിയമസഭയിലുൾപ്പെടെ പ്രവർത്തിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉൾപ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യു.ഡി.എഫിനുണ്ടായത്. സർക്കാരിനെതിരായ ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നത്.

സ്വകാര്യ ബില്ലായി ഏകീകൃത സിവിൽ കോഡ് രാജ്യസഭയിൽ വന്നപ്പോൾ കോൺഗ്രസ് അംഗം ജെബി മേത്തർ ശക്തമായി എതിർത്തു. ഗാന്ധിയെയും അംബേദ്ക്കറെയും ഉദ്ധരിച്ചുള്ള ജെബിയുടെ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഇടപെടുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കർണാടകത്തിൽ നിന്നുള്ള ഹനുമന്തപ്പയും ബില്ലിനെ എതിർത്ത് സംസാരിച്ചു.

കെ. സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല യു.ഡി.എഫ് തീരുമാനങ്ങളെടുക്കുന്നത്. യു.ഡി.എഫിന് യു.ഡി.എഫിന്റേതായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യു.ഡി.എഫ് നിയമസഭയിൽ എതിർക്കുന്നത്. കൂട്ടായ തീരുമനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒരു പ്രസക്തിയുമില്ല. ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. മാധ്യമങ്ങൾ പോലും ഇപ്പോൾ ബിജെപിയെ അന്വേഷിക്കുന്നില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതിന്റെ അസ്വസ്ഥതയാണ് അവർ പ്രകടിപ്പിക്കുന്നത്.

23 വർഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘർഷത്തിന് കാരണം. പുറത്ത് നിന്നുള്ള ആരും കാമ്പസിലേക്ക് വരരുതെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിച്ച് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുപ്പതോളം പേർ കാമ്പസിൽ എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. മുൻ എസ്.എഫ്.ഐക്കാരായ മയക്ക് മരുന്ന് സംഘവുമായാണ് സംഘർഷം ഉണ്ടായതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് തന്നെ മനോരമ ചാനലിനോട് പറഞ്ഞിട്ടുണ്ട്.

മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ പുറത്താക്കിയതും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച കെ.എസ്.യുക്കാരെ എസ്.എഫ്.ഐ ക്രൂരമായാണ് മർദ്ദിച്ചത്. നേരത്തെ എസ്.എഫ്.ഐയിൽ ഉണ്ടായിരുന്നവരുടെയും ഇപ്പോൾ ഉള്ളവരുടെയും ഒരു സംഘമാണ് മയക്ക് മരുന്ന് ഉപയോഗിക്കുന്നത്. ഡിവൈഎഫ്ഐയും എസ്.എഫ്.ഐ മയക്ക് മരുന്ന് സംഘങ്ങൾക്ക് പിന്തുണ നൽകുകയാണ്. തിരുവനന്തപുരത്ത് അറസ്റ്റിലായത് ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റും കൊച്ചിയിൽ അറസ്റ്റിലായത്.

സിഐ.ടി.യു ഏരിയാ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്ന ആളാണ്. പെൺകുട്ടികളെ മർദ്ദിച്ചതുൾപ്പെടെ നാൽപ്പത്തി നാലോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. അങ്ങനെയുള്ള ആളാണ് കേരളം മുഴുവൻ നടന്ന് കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഭരണകക്ഷി സംഘടനകളാണ് മയക്ക് മരുന്ന് സംഘങ്ങൾക്ക് ചെല്ലും ചെലവും കൊടുക്കുന്നത്.