കൊച്ചി: യുവ കഥാകൃത്തിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ കഥ പറയാന്‍ ഹോട്ടല്‍മുറിയില്‍ എത്തിയപ്പോള്‍ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. തന്നെ കിടക്കയിലേക്ക് കിടത്താന്‍ ശ്രമിച്ചെന്നും പിറ്റേന്ന് പതിനായിരം രൂപ അയച്ച് തന്നുമെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ പരാതിക്കാരിക്ക് ക്രിമിനല്‍പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന്‍ നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും.

മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്. ഇത് കോടതി പ്രത്യേകം പരിഗണിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് പ്രത്യേക ബഞ്ച് പരിഗണിക്കും. ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസെടുക്കേണ്ടതുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. റിപ്പോര്‍ട്ടിലുള്ള മൊഴിപ്പകര്‍പ്പുകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, പ്രത്യേക അന്വേഷകസംഘം, കേസുകള്‍ എന്നിവയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളാണ് കൈമാറിയത്.