തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ 'പി.എം. ശ്രീ' പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. ഇത് 'ചരിത്രപരമായ മണ്ടത്തര'മാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വൈരാഗ്യം മൂലമാണ് കേരളം ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതെന്നും, രാജ്യത്തെ 95 ശതമാനം കുട്ടികള്‍ക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മലയാളികള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിച്ചാണ് സിപിഎം നിലപാട് മയപ്പെടുത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കാന്‍ ധാരണയായി. പദ്ധതിയില്‍ സമവായം ഉണ്ടായില്ലെങ്കില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് സിപിഎം പിന്തിരിഞ്ഞത്. എന്നാല്‍, പദ്ധതിയില്‍ ഇളവ് നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ തന്നെയായിരിക്കും കൈക്കൊള്ളുക.