ന്യൂഡെൽഹി;മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ നിറവേറ്റുന്നത് ഭരണഘടനാപരമായ കർത്തവ്യമാണ്. അതിനെ ആർഎസ്എസ് അജൻഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗവർണർക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാർട്ടികളുടെ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ ഭരണത്തലവൻ സംസ്ഥാനത്തിന്റെ ഭരണത്തിന്റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവർക്ക് ചേർന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരൻ പറഞ്ഞു

ആർഎസ്എസ് ചട്ടുകമെന്ന് ഗവർണറെയും ജഡ്ജിമാരേയും ചാപ്പകുത്തി ഇഷ്ടക്കാരെ ചട്ടം ലംഘിച്ച് തിരുകികയറ്റാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. യുജിസി ചട്ടപ്രകാരമല്ലാത്ത നിയമനത്തിന് ഗവർണർ വഴങ്ങിക്കൊടുക്കണമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിലകെടുത്തിയും വിരട്ടിയും സ്വജനപക്ഷപാതനയം തുടരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു