തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഒരു എം.എല്‍.എ.യുടെ പദവിയേക്കാള്‍ വലിയ പദവി ആര്യ രാജേന്ദ്രനെ തേടിയെത്താന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ആര്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: 'പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ.' ആര്യാ രാജേന്ദ്രന്‍ ഒരു രൂപയുടെ പോലും അഴിമതി കാണിച്ചിട്ടില്ലെന്നും, അവര്‍ക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണുള്ളതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനമേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം വന്നത്.

തിരുവനന്തപുരത്തെ വിമത ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടും വി. ശിവന്‍കുട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതശല്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് 101 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് ലഭിക്കാത്ത ചിലര്‍ വിമതരായി മാറും. വലിയ രാഷ്ട്രീയ പാര്‍ട്ടികളാകുമ്പോള്‍ ഇത്തരം 'അപശബ്ദങ്ങള്‍' ഉണ്ടാകുമെന്നും, എന്നാല്‍ തിരുവനന്തപുരത്ത് ബി.ജെ.പിയിലുള്ളത് പോലുള്ള 'കെടുതി' ഇല്ലെന്നും അദ്ദേഹം പറഞ്ഞു.