തൃശ്ശൂർ: കേരളത്തിലെ നിലവിലെ വിദ്യാലയങ്ങളുടെ നിലവാരത്തേക്കുറിച്ച് പുകഴ്‌ത്തലുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂരിൽ നവകേരള സദസ്സിൽ സംസാരിക്കവേയാണ് മന്ത്രി ഇതു പറഞ്ഞത്.

സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്ന് പറഞ്ഞ മന്ത്രി, എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളതെന്നും കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും ഇത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽനിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ല, മന്ത്രി പറഞ്ഞു.

'അയ്യായിരം കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങൾക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവർക്കൊക്കെ തോന്നും ഒന്നുകൂടി സ്‌കൂളിൽ ചെന്നിരിക്കാൻ. കുടുംബശ്രീയുടെ ആൾക്കാർ പലരും സ്‌കൂളുകളിൽ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞത്.

പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്ന് ചോദിച്ച് കയറിച്ചെല്ലുന്നു. വയനാട്ടിൽ കഴിഞ്ഞ ദിവസം ഒരു സ്‌കൂൾ ഉദ്ഘാടനത്തിന് ചെന്നു. പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ സ്‌കൂൾ. അഞ്ചു കോടി രൂപ മുടക്കി സ്‌കൂൾ കെട്ടിടം നിർമ്മിച്ചു എന്ന് മാത്രമല്ല, ആദ്യത്തെ ലിഫ്റ്റ് വെച്ച സർക്കാർ വിദ്യാലയമായി മാറ്റുകയും ചെയ്തു', മന്ത്രി പറഞ്ഞു.