ആലപ്പുഴ: ഒന്നാം ക്ലാസില്‍ ചേരാന്‍ കുട്ടികള്‍ക്കായി പ്രവേശനപരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം സ്വാഗതസംഘം രൂപവത്കരണയോഗത്തിന് മുന്നോടിയായി ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സ്‌കൂളുകളില്‍ ഇത്തരം പരീക്ഷ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത് ഒരുകാരണവശാലും അംഗീകരിക്കില്ല. പ്ലസ്‌വണ്‍ അഡ്മിഷന്റെ കാര്യത്തിലും ക്രമക്കേട് അനുവദിക്കില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. മാനേജ്‌മെന്റ് സീറ്റുകളുടെ പേരില്‍ ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ എസ്.എസ്.എല്‍.സി ഫലം പുറത്തുവരുന്നതിന് മുമ്പേ അഡ്മിഷന്‍ പൂര്‍ത്തിയാക്കി.

പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് കിട്ടും. മലപ്പുറത്ത് ഉള്‍പ്പെടെ ഇത് സാധ്യമാകും. പി.ടി.എ ഫണ്ടായി ചെറിയതുക വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. അത് ലംഘിച്ച് ചില സ്‌കൂളുകളില്‍ 5,000 മുതല്‍ 10,000 രൂപവരെ വാങ്ങുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ ഒരുകാരണവശാലും ആ പണം നല്‍കരുത്. അതിന്റെ പേരില്‍ ഒരുകുട്ടിയുടെയും അഡ്മിഷന്‍ തടഞ്ഞുവെക്കില്ല -മന്ത്രി അറിയിച്ചു.