കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങി. എറണാകുളം ബെംഗളൂരു പാതയിലാണ് സ്പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സര്‍വീസ്. ഉച്ചയ്ക്ക് 12:50-ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുഃഖാചരണം ഉള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് നടത്തുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12:50-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റിലെത്തും.

വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചതിരിഞ്ഞ് 2:20-ന് എറണാകുളം സൗത്തിലെത്തും. 620 കിലോമീറ്റര്‍ ദൂരം ഒമ്പത് മണിക്കൂര്‍ 10 മിനുറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തുക.

ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.

ഓഗസ്റ്റ് 26 വരെയാണ് നിലവില്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. ഇത് സ്ഥിരമാക്കുമോ എന്നകാര്യത്തില്‍ തീരുമാനം വന്നിട്ടില്ല