സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ ചെറിയ തുക അഡ്വാൻസായി നൽകി വാഹനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ബത്തേരി മണിച്ചിറ പുത്തന്‍പീടികയില്‍ വീട്ടില്‍ ഹിജാസുദ്ദീന്‍ (31)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

വലിയ വിലക്ക് വാങ്ങുന്ന കാറുകൾക്ക് ചെറിയൊരു തുക മാത്രമെ പരാതി ആദ്യം നൽകാറുള്ളൂ. ശേഷം ബാക്കി തുക തവണകളായി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. മുലങ്കാവ്, മൈതാനിക്കുന്ന്, എറണാംകുളം സ്വദേശികളുടെ കാറുകളും ഇതുപോലെ വിലക്ക് വാങ്ങി ബാക്കി പണം നല്‍കാതെ വഞ്ചിച്ചതായി ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.

2023 ഡിസംബറിലാണ് പരാതിക്കാരിയായ നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന കാര്‍ 15000 രൂപ മാത്രം നല്‍കി ഹിജാസുദ്ദീന്‍ സ്വന്തമാക്കുന്നത്. ബാക്കി മൂന്ന് ലക്ഷം രൂപയുടെ വാഹന ലോണ്‍ മൂന്ന് മാസത്തിനുള്ളില്‍ അടക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു കാര്‍ കൊണ്ടുപോയത്. എന്നാല്‍ ഒരു ഇംഎം.ഐ മാത്രം അടച്ച ശേഷം ബാക്കി തുക അടക്കാതെ കാര്‍ കോഴിക്കോട് മുക്കം എന്ന സ്ഥലത്ത് വില്‍പ്പന നടത്തുകയായിരുന്നു.

തുടർന്ന് ഇയാൾ നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി പരാതിക്കാരി മനസിലാക്കിയത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനായിരുന്നു പരാതി ലഭിച്ചത്. തുടർന്ന് എസ്.ഐമാരായിരുന്ന ഒ.കെ. രാംദാസ്, പി.എന്‍. മുരളീധരന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.