തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സില്ലെങ്കില്‍ 2000 രൂപകൂടി പിഴചുമത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. ഇന്‍ഷുറന്‍സില്ലാതെ വാഹനം നിരത്തില്‍ ഇറക്കിയതിനും അപകടമുണ്ടാക്കിയതിനുമുള്ള പോലീസ് കേസിന് പുറമേയാണിത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ നഷ്ടപരിഹാരത്തുക നല്‍കേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്.

കേന്ദ്ര നിര്‍ദേശപ്രകാരമാണ് പ്രത്യേകം പിഴ ഈടാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെപേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അതേ കുറ്റത്തിന് മറ്റൊരുവഴിക്ക് പിഴചുമത്തുന്നത് ശരിയല്ലെന്ന നിലപാടാണ് വകുപ്പ് എടുത്തിരുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

ഇന്‍ഷുറന്‍സ് പരിരരക്ഷ പുതുക്കിയശേഷം വാഹനം വിട്ടുകൊടുത്താല്‍ മതിയെന്ന വ്യവസ്ഥയും കര്‍ശനമാക്കും. നഷ്ടപരിഹാരത്തുക ഈടാക്കിയശേഷം വാഹനം വിട്ടുകൊടുത്താല്‍ മതിയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഭാവിയില്‍ അതും വ്യവസ്ഥായായി മാറും.