കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടല്‍.

യോഗം ഭരണസമിതി തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വരവുചെലവ് കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും, ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് അയോഗ്യത കല്‍പ്പിച്ചത്. പ്രൊഫ. എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് മാര്‍ച്ച് 12-ന് സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നതിനെത്തുടര്‍ന്ന്, ഇതിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ഉടന്‍തന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും അനുകൂലമായ സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.