തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് യുവതികളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം മംഗലശേരിയിൽ ജയസൂര്യ (41) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന എസ്പികെ ജോബ് കൺസൾട്ടൻസി വഴിയാണ് ഇവർ തൊഴിൽ തട്ടിപ്പ് നടത്തിയത്.

വിദേശത്തെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയത്. സ്റ്റേഷൻകടവ് സ്വദേശിയിൽ നിന്ന് എട്ട് ലക്ഷം രൂപയും, യുകെയിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കീരിക്കാട് സ്വദേശിയിൽ നിന്ന് നാല് ലക്ഷം രൂപയും, യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞ് വട്ടപ്പാറ സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപയും, കഴക്കൂട്ടം സ്വദേശിയിൽ നിന്ന് സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപയും തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.

ഓരോ തവണയും അന്വേഷിച്ചെത്തുമ്പോൾ പുതിയ ജോലിയക്കായി ശ്രമിക്കുകയായിരുന്നെന്നാണ് ഇവർ പരാതിക്കാരോട് പറഞ്ഞിരുന്നത്.. ഒടുവിൽ തട്ടിപ്പ് പുറത്തായതോടെയാണ് ഇവർ പോലീസിനെ സമീപിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.