കണ്ണൂര്‍: കണ്ണൂര്‍ നഗരഹൃദയമായ കാല്‍ ടെക്‌സ് ജങ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കോര്‍പറേഷന്‍ മേയര്‍ ഉദ്ഘാടനം ചെയ്ത എ.സി ഹൈടെക് ബസ് സ്റ്റോപ്പിന്റെ മുന്‍വശത്തെ ഗ്‌ളാസ് തകര്‍ന്നു. ഇന്ന് രാവിലെയാണ് ഈ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. മുന്‍വശത്തെ ഗ്‌ളാസാണ് തകര്‍ന്നത്. ഇതോടെ പൂര്‍ണമായി ശീതികരിച്ച ബസ് ഷെല്‍ട്ടറിന്റെ പ്രവര്‍ത്തനവും അവതാളത്തിലായി. ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകര്‍ത്തതാണോയെന്ന സംശയം പൊലിസിനുണ്ട്.

കണ്ണൂര്‍ ടൗണ്‍ പൊലിസ് സി. സി. ടി. വി ക്യാമറ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണ് 40 ലക്ഷം രൂപ ചെലവില്‍ കൂള്‍ വെല്‍ എന്ന സ്വകാര്യ കമ്പി നിയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ വിട്ടു കൊടുത്ത സ്ഥലത്ത് സോളാറില്‍ പ്രവര്‍ത്തിക്കുന്ന എസി ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. സോളാറില്‍ പ്രവര്‍ത്തിക്കുന്ന സം സ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെല്‍ട്ടറാണിത്. ഷെല്‍ട്ടറിനുള്ളിലെ ക്യാമറകള്‍ പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോഴാണ് പുറം ലോകമറിയുന്നത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമായ ബസ് കാത്തിരിപ്പു കേന്ദ്രമായിരുന്നു കാല്‍ടെക്‌സില്‍ കോര്‍പറേഷന്റെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ കമ്പിനി സ്ഥാപിച്ചത്. കണ്ണൂര്‍ നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടിങ്ങളില്‍ എയര്‍ കണ്ടിഷനുള്ള ഹൈടെക് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏറെ യാത്രക്കാരുടെ തിരക്കുള്ള കാല്‍ടെക്‌സ് ജങ്ഷനിലും സ്റ്റേഡിയം കോര്‍ണറിലുമാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്.

ശീതികരിച്ച ബസ് ഷെല്‍ട്ടറിന്റെ സുരക്ഷ പൂര്‍ണമായും പൊലിസിനായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനെതിരെ അജ്ഞാതര്‍ അതിക്രമവും നടത്തി. ഇതു തടയാനായി കണ്ണൂര്‍ ടൗണ്‍ പൊലിസിന് കഴിയാത്തത് ഗുരുതര വീഴ്ച്ചയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.