കൊച്ചി: വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചവരില്‍ ഒരാളായ പ്രമുഖ നടി സ്വാര്‍ഥ താല്‍പ്പര്യത്തോടെയാണ് മൊഴി നല്‍കിയതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിനിമയില്‍ അവസരം നഷ്ടപ്പെടാതിരിക്കാന്‍ പുരുഷന്‍മാര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിക്കെതിരെ മൊഴി നല്‍കിയത് ഇന്നയാളാണെന്ന് ഊഹിച്ച് സ്ഥാപകാംഗത്തിന് എതിരെ ശക്തമായ സൈബറാക്രണം തുടരുകയാണ്. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന തങ്ങളുടെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഡബ്ല്യു സി സി രംഗത്തെത്തി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഈ വിഷയത്തില്‍ സംഘടന നയം വ്യക്തമാക്കിയത്.

സിനിമാ മേഖലയില്‍ യാതൊരു തരത്തിലുള്ള ലൈംഗിക ചൂഷണവും നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലെന്ന് ഡബ്ല്യുസിസി അംഗം പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ചതിന്റെ പേരില്‍ മാത്രം അതില്‍ അംഗങ്ങളായവരെ മിക്ക സിനിമയില്‍ നിന്നും തഴഞ്ഞു. ചില പുരുഷന്‍മാര്‍ പരസ്യമായി വെല്ലുവിളിച്ചു. ചില നിര്‍മാതാക്കള്‍ അമ്മയിലെ അധികാര കേന്ദ്രങ്ങളെ പിണക്കേണ്ടി വരുമെന്നതിനാല്‍ സംഘടനയിലെ അംഗങ്ങളെ അഭിനയിപ്പിച്ചില്ല. എന്നാല്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം തുടര്‍ന്നും അവസരം ലഭിച്ചു. സിനിമയില്‍ നിന്ന് പുറത്താക്കപ്പെടരുതെന്ന സ്വാര്‍ഥ ലക്ഷ്യമായിരുന്നു അവര്‍ക്കെന്നും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.