മലപ്പുറം: എടവണ്ണയിൽ വയോധികയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ കണ്ടെത്തി. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിജിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൂട്ടപറമ്പിൽ വെച്ച് ആനയെ കണ്ടെത്തിയത്. പാറക്കെട്ടുകളോടുകൂടിയ ചെങ്കുത്തായ മലമ്പ്രദേശത്താണ് നിലവിൽ ആനയുള്ളത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്.

രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് ഭീതി പരത്തുന്ന ഒറ്റയാനെ രണ്ടാഴ്ചയോളമായി ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. ഇതിനിടയിലാണ് പട്ടിരി വീട്ടിൽ കല്യാണിയമ്മ (68) എന്ന വയോധികയെ വീടിനടുത്തുവെച്ച് ആന ചവിട്ടിക്കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വനപാലകർ ആനയെ കണ്ടെത്തിയത്. നിലവിൽ, പ്രകോപിപ്പിക്കാതെ ആനയെ രാത്രിയോടെ കാടുകയറ്റാനുള്ള ശ്രമകരമായ ദൗത്യത്തിനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. ഓടക്കയം വനമേഖലയിലേക്ക് ആനയെ കടത്തിവിടുമ്പോൾ ബാരിക്കൽ-മാടം നഗർ റോഡ് മുറിച്ചുകടക്കേണ്ടതുണ്ട്. അതിനാൽ, ഇതിന് സമയമെടുത്തേക്കാം. വനത്തോട് ചേർന്നുള്ള സ്വകാര്യ സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നതാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്താൻ പ്രധാന കാരണം.