ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനകളുടെ ഏറ്റുമുട്ടലില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതര പരിക്കേറ്റു. സിങ്ക്കണ്ടം ഭാഗത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 നായിരുന്നു കൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുക്കോര്‍ത്തത്. സംഭവത്തില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മുറിവാലന്‍ക്കൊമ്പന്റെ മുറിവുകള്‍ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രിയോടെ ആന കിടപ്പിലായി.

നിലവില്‍ ഇടുക്കി 60 ഏക്കര്‍ ചോല ഭാഗത്ത് വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് മുറിവാലന്‍ കൊമ്പന്‍. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ട്. മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും അരിക്കൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്‌നക്കാര്‍. ചക്കപ്രിയനായ ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാന ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് പ്രധാനമായും നാശംവിതയ്ക്കുന്നത്.

ഈ കാട്ടാനയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവാണ്. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊമ്പന് ഇങ്ങനെ പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ക് കണ്ടം മേഖലകളാണ് മുറിവാലന്‍ക്കൊമ്പിന്റെ വിഹാരകേന്ദ്രം.

നേരത്തേ ചിന്നക്കനാല്‍ സിങ്കകണ്ടം സിഭാഗത്തുവെച്ച് 21-ന് ആനകള്‍ കൊമ്പുകോര്‍ത്തതിനെ തുടര്‍ന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷവും ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി എന്നാണ് കരുതുന്നത്. വനംവകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിച്ചുവരികയായിരുന്നു.

വെള്ളിയാഴ്ച ചിന്നക്കനാല്‍ അറുപതേക്കര്‍ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാല്‍, ശനിയാഴ്ച പുലര്‍ച്ചയോടെ ആന അവശനിലയിലായി. വനംവകുപ്പ് അധികൃതര്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകള്‍ നല്‍കി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നും സൂചനയുണ്ട്.