തിരുവനന്തപുരം: 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം മറയൂരിൽ നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്.

കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണമായും തകർന്നു. ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.റോഡിന്റെ നടുവിൽ ആന നിൽക്കുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർക്ക് കാലിൽ പരിക്കേറ്റിട്ടുണ്ട്.

സൂപ്പർ ഹിറ്റായ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്നതായിരുന്നു ഈ സിനിമ. അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന്, സച്ചിയുടെ ശിഷ്യനും 'ലൂസിഫറി'ൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഉർവ്വശി തിയേറ്റേഴ്‌സിറെ ബാനറിൽ 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി ആർ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവർ ചേർന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിരിക്കും. 'വിലായത്ത് ബുദ്ധ' ഒരു ത്രില്ലർ മൂവിയായിരിക്കും .

പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക. സെപ്റ്റംബർ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തിൽ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് തരംഗമായിരുന്നു.